Tuesday 21 February 2012

മഹാമൌനം

മഹാമൌനം

രണ്ടായിരത്തിനാലില്‍ ഞാന്‍ പത്രപ്രവര്‍ത്തകനായ കെ.എന്‍ ഷാജിയുമൊത്ത് കല്‍ക്കട്ടയില്‍ പോയിരുന്നു. സിപിയെമ്മിന്റെ കല്‍ക്കട്ട നോര്‍ത്ത് ഡിവിഷന്‍ സെക്രട്ടറിയും മലയാളിയുമായ രവി പാലൂരിന്റെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചത്. രവിയും ഭാര്യ രാധയും മകന്‍ നെല്‍സന്‍ മണ്ടേലയും ഹൃദയാലുക്കളായിരുന്നു. നല്ല ഭക്ഷണവും നിറഞ്ഞ സ്നേഹവും ലോഭമില്ലാതെ അവര്‍ ഞങ്ങള്‍ക്ക് തന്നു. ഒരു ദിവസം ഞങ്ങള്‍ ശാന്തിനികേതനിലേക്ക് പോയി. പ്രശസ്ത ചിത്രകാരനായ കെ.ജി സുബ്രമണ്യത്തെ കാണുകയായിരുന്നു ലക്ഷ്യം.

കല്‍ക്കട്ടയില്‍നിന്ന് നാലുമണിക്കൂര്‍ ട്രെയിനില്‍ യാത്രചെയ്ത് ദുര്‍ഗാപ്പൂരിലെത്തി അവിടെനിന്ന് ബസ്സില്‍ പോകണം ശാന്തിനികേതനിലേക്ക് . വംഗസൌന്ദര്യം തുടിക്കുന്ന ഗ്രാമങ്ങള്‍ പിന്നിട്ട് ബസ്സ്‌ ശാന്തിനികേതനിലെത്തി. അവിടെവെച്ചാണ് മഹാമൌനം എന്ന വാക്കിന്റെ വ്യാപ്തിയും ആഴവും ഞങ്ങളറിഞ്ഞത്, താപസതുല്യനായ മഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ ഭവനത്തില്‍ വെച്ച്. ആ വീട് അപ്പോള്‍ ടാഗൂര്‍ മ്യുസിയമാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ വൃദ്ധനായ വാച്ചര്‍ അല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ആ ഭവനത്തിലേക്ക് കടന്നതിനുശേഷം ഞാനും ഷാജിയും തമ്മില്‍ സംസാരിച്ചില്ല. സംസാരത്തിനതീതമായ മൌനത്തിന്റെ കരുത്ത് ഞങ്ങളറിഞ്ഞു. ആ പരിസരത്ത് പക്ഷികള്‍ പോലും നിശബ്ദമായിരുന്നു.

ആര്‍ദ്രമധുരവും ആശയസമ്പുഷ്ടവുമായ തൂലികകൊണ്ട് വിശ്വം കീഴടക്കിയ ടാഗൂറിന്റെ കിടപ്പുമുറിയില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്നു. ഋഷിതുല്യനായ അദ്ദേഹം ശയിച്ചിരുന്ന കട്ടിലില്‍ കീടതുല്യനായ ഞാന്‍ ഇരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന കൊതുകുവലയില്‍ ഞാന്‍ മെല്ലെ തലോടി. അവാച്യവും അനിര്‍വചനീയവുമായ ഒരനുഭൂതി എന്നില്‍ നിറഞ്ഞു. അവിടെയിരിക്കുവാന്‍ എനിക്കെന്തര്‍ഹത...ഞാന്‍ പെട്ടെന്നോര്‍ത്തു. എന്റെ കണ്ണുകള്‍ നനഞ്ഞു. ഞാന്‍ എഴുന്നേറ്റു. ക്ഷമിക്കണം മഹാപ്രഭോ...അറിയാതെയെങ്കിലും അവിടുത്തെ സന്നിധാനത്തില്‍ കടന്നുകയറിയ അപരാധത്തിന്...തൊഴുകയ്യോടെ ഞാന്‍ ആ മുറിവിട്ടിറങ്ങി, ഉള്ളിലെ മഹാമൌനത്തിന്റെ മുഴക്കത്തോടെ...

No comments:

Post a Comment

Say something to me