Saturday 12 May 2012

നിഗൂഡം

നിഗൂഡം

പായല്‍പൊതിഞ്ഞ കുളപ്പടവുകള്‍ക്കാണ്
ഇളക്കമില്ലാത്ത ജലോപരിതലത്തിന്റെ
നിഗൂഡരഹസ്യങ്ങള്‍ കൂടുതലറിയാവുന്നത്...

ഉച്ചയുടെ നരച്ച നിശബ്ദതയില്‍
പക്ഷികള്‍ മയങ്ങും പകല്‍യാമത്തില്‍
കുളപ്പടവുകള്‍ കാതോര്‍ക്കും...
പടിയിറങ്ങിവവരും പദനിസ്വനങ്ങളുടെ
സമാശ്വസിപ്പിക്കുന്ന തലോടലിനായി...

സ്വേദകണങ്ങളുടെ സമാശ്ലേഷത്തില്‍
പിന്നെ കുളപ്പടവുകള്‍ മിഴിതുറക്കും,
ഇളംതെന്നലിലെ ഇലയനക്കം
ജലോപരിതലത്തില്‍ അലയിളക്കം
തീര്‍ക്കുന്നുണ്ടോയെന്നറിയുവാന്‍ ...

ഇല്ല, പദനിസ്വനങ്ങളും മെല്ലെയകന്നു
ഇനി മയങ്ങാം കുളപ്പടവുകള്‍ക്കും...

Mystery

Mystery

Have you ever watched
bamboos dance in the breeze…
Have you ever listened to
the whisper of bamboos…

At lazy high noons,
when everything is silent
and when the sun shines
brightly on the leaves
of the swaying bamboos,
something waits in there
amidst the bamboos,
something dark and quiet…

That’s the secret
of the wind and the bamboos,
hiding something in there,
watching us in return
from the womb of
the bamboo forest…

I know it’s in there
and it knows that I am here,
still the mystery remains...
I don’t know until when,
maybe till the night falls…

കനകാംബരം

കനകാംബരം

കരിമുകില്‍ കാട്ടിലുള്ള
രജനിയുടെ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായശേഷമാണ്
ജഗന്‍ പുഴയിലേക്ക് തുറക്കുന്ന
ജനാലക്കരികിലിരുന്ന്
മൂന്നാമത്തെ പെഗ്ഗില്‍ ഐസിട്ടത്...

കാ‍ന്താരിച്ചമ്മന്തി തൊട്ടുനക്കികൊണ്ട്
ജഗന്‍ ഓര്‍ക്കുകയായിരുന്നു
കനകാംബരങ്ങളുടെ വരവിനെക്കുറിച്ചും
വല്ലാത്തൊരു പോക്കിനെക്കുറിച്ചും...

മഴവീണാല്‍ തളിര്‍ത്തും
മഞ്ഞുവീണാല്‍ കരഞ്ഞും
വെയില്‍ വീണാല്‍ കരിഞ്ഞും
എരിഞ്ഞുതീരുന്ന പാവങ്ങള്‍ ...

പക്ഷേ കനകാംബരം വാടുമ്പോളുടന്‍
കടത്തുവള്ളം എങ്ങോട്ടാണ് പോകുന്നത്
ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനേ...

തലയിലെ മൂടല്‍മഞ്ഞുരുക്കാന്‍
ജഗന്‍ നാലാമത്തെ പെഗ്ഗില്‍ ഐസിട്ടു
എന്നിട്ട് കള്ളിച്ചെല്ലമ്മയിലെ പാട്ട് മൂളി,
കരിമുകില്‍ കാട്ടിലേ...

സമസ്യ

സമസ്യ

മിഴികള്‍ കാണുന്നു...
സന്ധ്യകള്‍ അലിയുന്നതും
സര്‍പ്പഗന്ധി പൂക്കുന്നതും
നാമജപധാരയില്‍
ദീപനാളമിളകുന്നതും
നിലാവിന്‍ പുള്ളികളില്‍
പ്രണയം ശയിക്കുന്നതും
അരുന്ധതിനക്ഷത്രം
അനാഥമായ് നില്‍ക്കുന്നതും
നന്ത്യാര്‍വട്ടച്ചോട്ടില്‍
നിലാത്തിളക്കം കണ്ണിലെഴുതി
കാവിന്റെ കാമുകന്‍
പാലിനായ് കാത്തിരിക്കുന്നതും..
പിന്നെ ഓര്‍മകളുടെ മൃതദേഹം
ഒറ്റയാനെപ്പോലെ
പടികടന്നു മറയുന്നതും
മിഴികള്‍ കാണുന്നു...
പക്ഷെ, കാഴ്ച്ചകളെല്ലാം
എങ്ങോട്ട് പോകുന്നു...

തൂവല്‍സ്പര്‍ശം

തൂവല്‍സ്പര്‍ശം

പറയാന്‍ മറന്ന വാക്കുകള്‍ക്കും
ചിതറിപ്പോയ ചിന്തകള്‍ക്കും
ദിശതെറ്റിയ യാത്രകള്‍ക്കും
തിളങ്ങാത്ത നക്ഷത്രങ്ങള്‍ക്കും
വിളറിപ്പോയ നിലാവിനും
കാറ്റുറഞ്ഞ നിശകള്‍ക്കും
ഒളിക്കുവാന്‍ എത്രയോ രഹസ്യങ്ങള്‍ ...

കൊഴിഞ്ഞുപോയ തൂവലിന്റെ ഭാരം
പക്ഷിക്കറിയുവാന്‍ കഴിയുമോ...
പക്ഷെ കൊഴിഞ്ഞ തൂവലിനാവും
സ്നിഗ്ധമായ മൃദുസ്പര്‍ശത്താല്‍
ഉറങ്ങിപ്പോയ ഓര്‍മകളില്‍
സ്വപ്നത്തിന്റെ ഇക്കിളികൂട്ടാന്‍ ...
കൊഴിഞ്ഞ തൂവലുകള്‍ക്കുമുണ്ട്
ഹൃദയത്തില്‍ ചെറുതല്ലാത്ത ഒരിടം...